ലോക പരിസ്ഥിതി ദിനവും കേരളത്തിന്റെ അഭിമാനമായ രാജപ്പൻ ചേട്ടനും'
ഇന്ന് ജൂൺ 5, ഞാനടക്കം മിക്കവരും എങ്ങനെയെങ്കിലും എവിടെനിന്നെങ്കിലും ഒരു കുഞ്ഞു ചെടി തപ്പിപ്പിടിച്ച് അതിന്റെ കൂടെയുള്ള ഒരു ചിത്രവുമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതോടെ തീരുന്ന ഒരു കലാപരിപാടിക്ക് പുതിയൊരു മാനം നൽകിയ ഒരാളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
എൻ എസ് രാജപ്പൻ എന്ന കോട്ടയംകാരനെ പറ്റിയാണ് പറഞ്ഞു വരുന്നത്.
കൈകാലുകൾക്ക് അധികം ശേഷിയില്ലാത്ത ഇദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഏതൊരു മനുഷ്യനും ഒരു പാഠമാക്കാനുള്ളതാണ്.
വേമ്പനാട്ടു കായലിലും സമീപമുള്ള മറ്റു തോടുകളിലുമെല്ലാം പ്ലാസ്റ്റിക് ബോട്ടിലുകൾ തന്റെ ചെറിയൊരു വള്ളത്തിൽ തുഴഞ്ഞു പോയി പെറുക്കിയെടുത്തു പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് ഇന്നത്തെ ദിവസം അർഹിക്കുന്ന ഒരു അംഗീകാരം തേടി വന്നു ---
തയ്‌വാനിലെ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷനലിന്റെ 10000 ഡോളർ സമ്മാന തുകയുള്ള ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്‌ഷൻ അവാർഡാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചത് പോലെ പ്ലാസ്റ്റിക് ബോട്ടിലുകൾ പെറുക്കിയെടുത്ത് വിറ്റായിരുന്നു അദ്ദേഹം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിച്ചിരുന്നത്.
ആ ഒരു മനുഷ്യന്റെ പ്രവർത്തി കാരണം തന്നെ എത്ര മാലിന്യങ്ങൾ പ്രകൃതിയിൽ നിന്നും എടുത്ത് മാറ്റപ്പെട്ടിട്ടുണ്ടാകും.
അങ്ങനെ നമ്മൾ ഓരോരുത്തരും തന്നാൽ കഴിയുന്നത് പോലെ ഇന്ന് പരിശ്രമിച്ചാൽ തന്നെ നാളേക്ക് അത് വലിയൊരു മാറ്റത്തിനു തുടക്കമാവും.
നന്ദു എന്ന ഒരു ഫോട്ടോഗ്രാഫറുടെ ചിത്രത്തോട് കൂടിയാണ് ഇദ്ദേഹം ജനശ്രദ്ധ ആകർഷിച്ചത്.
സോഷ്യൽ മീഡിയയിൽ ഓളമുണ്ടാക്കിയിരുന്നു ആ ചിത്രം. തുടർന്ന് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പ്രശംസയും അറിയിച്ചു.
അന്ന് ധാരാളം മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ അഭിമുഖം എടുത്തിരുന്നു.
തല ചായ്ക്കാൻ ഒരു വീടും ജോലി ചെയ്യാനായി നല്ലൊരു വള്ളവും കിട്ടിയാൽ സന്തോഷം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അത് സഫലീകരിച്ചു കൊടുക്കാനായി കുറെ നല്ല മനസ്സുള്ള ജനങ്ങൾ മുൻപോട്ട് വന്നു.
ശ്രീ ബോബി ചെമ്മണ്ണൂർ അദ്ദേഹത്തിന് പുതിയൊരു വള്ളം നൽകാമെന്നേറ്റു.
ചിന്തിക്കാൻ പറ്റുന്ന ഒരു മനസ്സും അതിനൊത്ത് വഴങ്ങുന്ന ഒരു ശരീരമുണ്ടായിട്ടും ഈ നാടിന് വേണ്ടി ഒന്നും ചെയ്യാതിരിക്കുന്നവർക്ക് മനസ്സ് പറയുന്നിടത്ത് ശരീരം പോലും എത്താതിരുന്നിട്ടു കൂടി അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ വലിയൊരു പാഠം തന്നെയാണ്.
ഇന്ന് ലോകം പരിസ്ഥിതി ദിനം ആചരിക്കുമ്പോൾ നമ്മൾ ഇന്ത്യക്കാർക്ക്
അഭിമാനിക്കാനായി കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് എൻ എസ് രാജപ്പൻ എന്ന വ്യക്തിയിലൂടെ ഒരു വഴിയൊരുക്കിയിരുന്നു.
വരൂ, നമുക്ക് ആ വഴിയിലൂടെ ഒത്തുചേർന്ന് നല്ലൊരു നാളെക്കായി കൈകോർക്കാം.

Post a Comment